Wednesday, August 26, 2015

ഐക്യത അനിവാര്യം

ല്‍ഹിയിലും കേരളത്തിലും നടന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനു പിന്നില്‍ അനേകരുടെ പ്രാര്‍ത്ഥ നയും ഐക്യതയോടുള്ള കൂട്ടായ പ്രവര്‍ത്തനവുമുണ്ടായിരുന്നു. ഈ സംരഭ ത്തിന്‍റെ വിജയത്തിന് ആത്മാര്‍ത്ഥമായി പ്രയത്നിച്ച എല്ലാവരെയും ഞാന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. പ്രാര്‍ത്ഥനയോടെ ഐക്യമായി നിന്നുകൊണ്ട് ഏതു കാര്യത്തിനായി പരിശ്രമിച്ചാലും അതിന്‍റെ വിജയത്തെ തടയുവാന്‍ പിശാചിന് ശക്തി പോരാ. സ്നേഹത്തില്‍ സത്യം സംസാരിക്കുകയും (എഫെ.4:15) ഹൃദയത്തിലും മനസ്സിലും ഐക്യത (അപ്പൊ. പ്രവൃത്തി 4:32) പ്രദര്‍ശി പ്പിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് കുതിക്കുന്ന ദൈവസഭയെ തടയുവാന്‍ പിശാചിന് കഴിയില്ല.
ഒറ്റക്കും ഏകാന്തമായും ഒരു ദൈവപൈതലിന് ഫലപ്രദമായി പ്രവര്‍ത്തി ക്കുവാന്‍ കഴിയുകയില്ല. മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ അവയവങ്ങള്‍ പലതാണെ ങ്കിലും ശരീരം ഒന്നാണ്. ഇതുപോലെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അനേക വ്യക്തികളായ അംഗങ്ങളെക്കൊണ്ടാണ്. ഓരോ അംഗവും സുപ്രധാനവുമാണ്. അതുപോലെ പലരായ നാം ക്രിസ്തു വില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു(റോമ.12:5). എനിക്ക് നിന്നെ ആവശ്യമില്ല എന്ന് ക്രിസ്തുവിന്‍റെ ശരീരത്തിലെ ഒരു അംഗത്തിനുപോലും പറയുവാന്‍ കഴിയുകയില്ല. ആത്മിയ തലത്തില്‍ നമുക്ക് എതിരായുള്ള ശത്രുക്കളെ ജയിക്കാനായി ചലനാത്മകമായ ഏകഘടകം എന്ന നിലയില്‍ നാം പ്രവര്‍ത്തിക്കണം. പരസ്പരാശ്രയത്വവും ഏകോപനവും തീര്‍ച്ചയായും അത്യാവശ്യമാണ്. ക്രിസ്തുശരീരത്തിലെ ഒരവയവത്തിന് താന്‍ ക്രിസ്തുശരീരത്തിലെ മറ്റൊരു അവയവത്തെക്കാള്‍ പ്രധാനപ്പെട്ടതാണ് എന്ന ചിന്ത ഉണ്ടാകരുത്. ഒരു പക്ഷെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെക്കാള്‍ ഉത്തരവാദിത്വമുള്ള പദവി കാണുമായിരിക്കാം. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിപോലും ദൈവദൃഷ്ടിയില്‍ പ്രധാനപ്പെട്ടവനും ക്രിസ്തുവിന്‍റെ ശരീരത്തില്‍ ആവശ്യമുള്ളവനുമാണ്. ڇശരീരത്തില്‍ ബലം കുറഞ്ഞവ എന്ന് തോന്നുന്ന അവയവങ്ങള്‍ തന്നെ ആവശ്യമുള്ളവയാകുന്നു. ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു. നമ്മില്‍ അഴക് കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു (കൊരി.12:22-23).
യഥാര്‍ത്ഥ ദൈവമക്കള്‍ പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തെ പാദപീഠത്തില്‍ ഇരുന്ന് അഭ്യസിച്ചിട്ടില്ലെങ്കിലും, ക്രിസ്തുവില്‍ നിന്നു തന്നെ മറ്റുള്ളവരെ ബഹുമാനി ക്കുവാന്‍ പഠിച്ച വ്യക്തിയാണ് അപ്പൊസ്തലനായ പൗലൊസ്. യേശുവില്‍ നിന്ന് മനസ്സിലാക്കിയ സത്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ള വരെ പഠിപ്പിക്കുകയും ചെയ്തു. ഫിലിപ്പിയര്‍ക്കെഴുതിയ തന്‍റെ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ക്രിസ്തുവേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ(ഫിലി.5:5). എന്തായിരുന്നു ആ ഭാവം? താഴ്മ, സ്നേഹം, സ്വയത്യാഗം എന്നീ സ്വഭാവഗുണങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗത്തിന് യേശു തന്‍റെ ഭാവം വെളിപ്പെടുത്തി. പൗലൊസ് ശ്രദ്ധാപൂര്‍വ്വം വിവക്ഷിച്ചിരിക്കുന്നു: അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യസാദൃ ശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെ ത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണ മുള്ളവനായിത്തീര്‍ന്നു(ഫിലി.2:6-8). അതുകൊണ്ട് ദൈവവും അവനെ ഉയര്‍ത്തി സകലനാമത്തിലും മേലായ നാമം നല്‍കി. നമ്മുടെ വ്യക്തിപരമായ ഉയര്‍ത്തല്‍ ക്രിസ്തുവിന്‍റേതില്‍ നിന്നും വ്യത്യസ്ഥമാണ് എങ്കിലും തന്നില്‍ അധികമായി മറ്റുള്ളവരെ ബഹുമാനിക്കുന്ന വിശ്വാസികളെ ദൈവം ഉയര്‍ത്തും. പെട്ടെന്ന് അല്ലെങ്കിലും അത് സംഭവിക്കും, ഭൂമിയിലല്ലെങ്കില്‍ നിത്യതയില്‍- അവിടെ യാണ് യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തപ്പെടേണ്ടതും. 
നമ്മുടെ ഗുണം നോക്കരുത് എന്ന് വചനം പഠിപ്പിക്കുന്നില്ല. അങ്ങനെ പഠിപ്പിച്ചിരുന്നു എങ്കില്‍ അത് അസാദ്ധ്യമാകുമായിരുന്നു. കുടുംബത്തെ പരിപോഷിപ്പിക്കുക, ഉപജീവനം തേടുക, ജോലിസ്ഥലത്ത് മത്സരബുദ്ധിയോടെ ജോലിചെയ്യുക, സ്വന്തകാര്യങ്ങള്‍ക്ക് സമയം മാറ്റിവയ്ക്കുക, ഇത്യാദി കാര്യങ്ങള്‍ നമ്മുടെ ഗുണത്തിനു വേണ്ടി നാം ചെയ്യുന്നു. എങ്കിലും ബൈബിള്‍ പഠിപ്പിക്കുന്നത് ഓരോരുത്തന്‍ സ്വന്തം ഗുണമല്ല മറ്റുള്ളവന്‍റെ ഗുണം കൂടെ നോക്കണം എന്നത്രെ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. ബഹുമാനിക്കുന്ന കാര്യത്തില്‍ ഒന്നാമത് ക്രിസ്തുവിനെയും രണ്ടാമത് മറ്റുള്ള വരെയും മൂന്നാമത് നമ്മെത്തന്നെയും ആയിരിക്കട്ടെ. ഇപ്രകാരം നാം അനുവര്‍ത്തിക്കുമെങ്കില്‍ തക്കസമയത്ത് ദൈവം നമ്മെ ഉയര്‍ത്തും. 
ദൈവമക്കള്‍ പരസ്പരം സേവിക്കേണ്ടവരാണ്. സഹോദരന്മാരേ... നിങ്ങള്‍ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ (ഗലാ.5:13). നാം ദൈവമക്കളായപ്പോള്‍ പുതുജീവന്‍- അതായത് നിത്യജീവന്‍ നമുക്ക് ലഭിച്ചു. ലഭിച്ച ആ കൃപ നമ്മെ ശക്തീകരിക്കുന്നു. ആ ശക്തി നമ്മുടെ സ്വയത്തെ നിയന്ത്രിക്കുന്നു. ആ അനുഭവം മറ്റുള്ളവരെ സ്നേഹിക്കുന്നതിന് നമ്മെ സഹായിക്കുന്നു. ക്രിസ്ത്യാനിത്വം എന്നത് ബന്ധമാണ്. ഒന്നാമത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം. യേശുക്രിസ്തു ദൈവപുത്രനെന്ന് അറിഞ്ഞതുകൊണ്ടായില്ല, മറിച്ച്, അവനെ സ്വന്തം രക്ഷിതാവായി അംഗീകരി ച്ചതുകൊണ്ടത്രെ നമുക്ക് അവനുമായി ബന്ധമുള്ളത്. ക്രിസ്തുവുമാ യുള്ള ഈ ബന്ധത്തില്‍ ക്രിസ്തു എല്ലാമെല്ലാമാണ്. അവന്‍റെ ശരീരമാകുന്ന സഭയുടെ അംഗങ്ങളായി തീര്‍ന്നിരിക്കുന്ന നാം ഒരേ ആത്മാവിനാല്‍ ഏകശരീരമാ യിരിക്കുന്നു. ക്രിസ്തീയ ബന്ധത്തിന് നിദാനം സ്നേഹമാണ്. അന്യോന്യം സേവിക്കുക എന്ന കല്പനയും ഇതില്‍ ഉള്‍പ്പെടുന്നു. ദൈവസ്നേഹ ത്തിലല്ലാത്ത ബന്ധം സ്വാര്‍ത്ഥതയും വേദനിപ്പിക്കുന്ന അനുഭവവുമായിരിക്കും. എന്നാല്‍ ദൈവസ്നേഹം എന്ന തത്വമാണ് നമ്മെ നയിക്കുന്നതെങ്കില്‍ അന്യോന്യം സേവിക്കുക എന്നത് ശക്തിമത്തായ പ്രബോധനമായിരിക്കും.
ദൈവമക്കള്‍ക്കുണ്ടായിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത അന്യോന്യം ക്ഷമിക്കുവാന്‍ കഴിയുക എന്നതാണ്. അതുകൊണ്ട് അര്‍ത്ഥമാ ക്കുന്നത് ബലഹീനനോട് ദീര്‍ഘമായി ക്ഷമിക്കുക എന്നത്രെ. നാം ആരും തന്നെ പൂര്‍ണ്ണരല്ല. മാനുഷികബന്ധങ്ങളില്‍ വളരെയേറെ പോരായ്മകള്‍ ഉണ്ടാകാ റുണ്ട്. ദൈവസ്നേഹത്തില്‍ ക്ഷമിക്കുവാന്‍ കഴിയുന്ന ഒരുവനു മാത്രമേ ആ പോരായ്മകള്‍ പരിഹരിക്കുവാന്‍ കഴിയുകയുള്ളു. ചില വിശ്വാസികള്‍ വര്‍ഷങ്ങളോളം പക വച്ച്പുലര്‍ത്തുന്നു. അങ്ങനെയുള്ളവര്‍ ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് വേണ്ടുന്ന സ്വഭാവത്തില്‍ നിന്ന് എത്രയോ അകലെ പോയിരിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു തന്നതുപോലെ കൂട്ടുവിശ്വാസിയോടും നാം ക്ഷമിക്കുവാന്‍ എപ്പോഴും സന്‍മനസ്സുള്ളവരായി രിക്കണം. തമ്മില്‍ ക്ഷമിക്കുക, അന്യോന്യം പൊറുക്കുക, ഇവയൊന്നും ഒരുവന്‍ ക്രിസ്തുവിലായാല്‍ ഉടനെ ലഭിക്കുന്ന വസ്തുതകളല്ല. ഇച്ഛാശക്തി ക്കനുസരിച്ച് ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തി എടുക്കേണ്ട പ്രവൃത്തിയത്രെ.
പരസ്പരം സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും അവന്‍ സ്വാര്‍ത്ഥനായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൈവവചനം അറിയുകയും അത് പ്രമാണിക്കുകയും ചെയ്യുന്നവനുമാത്രമേ വചനപ്രകാരമുള്ള ജീവിത മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. നമുക്ക് വചനാടിസ്ഥാനത്തില്‍ നിലനില്‍ക്കാം. അനേകരെ അതിനായി ഒരുക്കാം.      
                                                                                                     പാസ്റ്റര്‍ എം. സാമുവല്‍കുട്ടി

No comments: